ന്യൂഡൽഹി: ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള കഠിനയത്നത്തിലാണ് ബിജെപി. അതിനായി എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയുള്ള ചാക്കിട്ടുപിടിത്തമാണ് അരങ്ങേറുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ എംപിമാരാണ് പ്രതിപക്ഷത്തുനിന്നും ബിജെപി നയിക്കുന്ന എൻഡിഎയിലേക്കുള്ള കൊഴിഞ്ഞുപോക്കിനു തുടക്കം കുറിച്ചത്.മണ്ഡല പുനർനിർണയം ഉൾപ്പെടെ ഭരണഘടനാ ഭേദഗതി ആവശ്യമുള്ള ഒന്നിലധികം ബില്ലുകൾ പാസാക്കുകയാണ് എംപിമാരെ വലയിട്ട് പിടിക്കുന്നതിന് പിന്നിലെ യഥാർഥ ലക്ഷ്യം.
തൃണമൂലിൽ ആരംഭിച്ച ചാക്കിട്ടുപിടിക്കൽ ലോക്സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിപക്ഷകക്ഷിയായ സമാജ്വാദി പാർട്ടിയിൽ എത്തി നിൽക്കുന്നു. എസ്പിയുടെ 20 എംപിമാർ ബിജെപിയുമായി ചർച്ച ആരംഭിച്ചതായാണ് വിവരം. അഖിലേഷ് യാദവ് ഈ നീക്കത്തെ തള്ളിക്കളയുന്നെങ്കിലും പാർട്ടിയിൽ പിളർപ്പുണ്ടാക്കുമെന്ന വാദവുമായി ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ഓം പ്രകാശ് രാജ്ഭർ രംഗത്ത് വന്നു.
ലോക്സഭയിൽ 37 എംപിമാരുള്ള എസ്പിക്ക് ഒപ്പം എട്ട് എംപിമാരുള്ള ശരദ് പവാറിന്റെ എൻസിപിയെയും ബിജെപി നോട്ടമിടുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷികളിൽ ഭിന്നിപ്പുണ്ടാക്കി പിളർപ്പിലൂടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനോടകം ബിജെപിക്കൊപ്പം ചേർന്ന തൃണമൂലിന്റെ വിമത പക്ഷം ഉൾപ്പെടെ 314 പേരാണ് എൻഡിഎയ്ക്ക് ഇപ്പോഴുള്ളത്. ശിവസേനയിലെ ആറുപേരെകൂടി ഉൾപ്പെടുത്തിയാൽ 320 പേരുടെ പിന്തുണയായി. 40 പേരുടെ പിന്തുണ കൂടെ ഉറപ്പാക്കിയാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായി. എന്നാൽ പ്രതിപക്ഷത്തിന്റെ 180 എംപിമാർ ഉറച്ചുനിന്നാൽ എൻഡിഎ യുടെ നീക്കം തകർക്കാൻ സാധിക്കും.